49. വേലെടുത്തെന്നുള്ളില്‍

വേലെടുത്തെന്നുള്ളില്‍ 

വേലെടുത്തെന്നുള്ളില്‍ വിളയാടി നില്‍ക്കുന്നു 
വേലായുധ സ്വാമി കാര്‍ത്തികേയന്‍
മാമയിലേറിയും മലയിതിലമര്‍ന്നും
ഉലകം കാക്കുന്നു സേനാപതി
വേദന തീര്‍ക്കുവാന്‍ വേദപാരംഗതന്‍
സാമോദമരുളുന്നു പളനിതന്നില്‍
എന്നെ കാത്തിരിക്കുന്നൂ വേലായുധന്‍

ആണ്ടിയായ്‌ പണ്ടാര ഭാണ്ഡങ്ങള്‍ താങ്ങിയും
ജീവിതക്കാവടിയാടിയാടിയും
പാതകള്‍ താണ്ടി ഞാന്‍ വന്നണയുന്നേരം
കാത്തുകൊള്ളും എന്നെ വള്ളി കാന്തന്‍
കാമാദിയായുള്ളോരാറു വൈരങ്ങളെ
വേരോടറുത്തു തരും ആറുമുഖന്‍
ഒരു നുള്ളു ചാരവും പഞ്ചാമൃതവും
എനിക്കായ്‌ കരുതും തിരുമുരുകന്‍
എനിക്കെന്നെന്നുമാശ്രയം വേലായുധന്‍

ഏട്ടന്‍ ജയിച്ചു കാണാന്‍ ജ്ഞാനപ്പഴത്തിനെ
പോട്ടെന്നു വച്ചതീ മയില്‍ വാഹനന്‍
ജ്ഞാന വിജ്ഞാനത്തിന്‍ തത്ത്വപ്പരം പൊരുള്‍
താതന്നു കാതിലോതിക്കൊടുത്തൂ കന്തന്‍
നെറ്റിക്കണ്ണുടയോന്റെ ധ്യാന സപര്യതന്‍
സാകല്യ മൂര്‍ത്തിയീ ഷണ്മുഖനാഥന്‍
നെറ്റിമേലിട്ടൂള്ള ഭസ്മക്കുറിപോലെ
പ്രത്യക്ഷ ദൈവതം ശ്രീ മുരുകന്‍ 

എന്‍ പ്രത്യക്ഷ ദൈവതം വേലായുധന്‍

1 അഭിപ്രായം:

  1. സുകുമാര്‍ ജി, നന്നായിട്ടുണ്ട്. പിന്നെ, ഈ profile എന്താ ന്നു മനസ്സിലാകുന്നില്ല

    മറുപടിഇല്ലാതാക്കൂ