59. സന്ധ്യയ്ക്കു നാമം ജപിക്കുമ്പോള്‍

സന്ധ്യയ്ക്കു നാമം ജപിക്കുമ്പോള്‍

സന്ധ്യയ്ക്കു നാമം ജപിക്കുമ്പോള്‍ കണ്ടൂ
കണ്ണാ നിന്‍ രൂപം
മോഹന സങ്കല്‍പ്പസൌന്ദര്യമൊത്തൊരാ
കൈവല്യകേദാരം

പീലിത്തിരുമുടി തെല്ലഴിഞ്ഞും
മയില്‍പ്പീലിയിലാകവേ പൊടിയണിഞ്ഞും
കാടിന്റെ നോവുകളെല്ലാമകറ്റുന്ന
കോലക്കുഴലിന്റെ സാന്ത്വനമായ്‌

കൂട്ടരുമൊത്തുള്ള തുള്ളിത്തിമിര്‍ക്കലും
കാട്ടിലൊന്നിച്ചുള്ള ഭോജനവും
ഏട്ടന്‍ ബലരാമനോടൊത്തൊരു നാട്യവും
ഭാഗവതാമൃതസൌന്ദര്യമായ്‌

രജനീ യമുനാ പുളിനങ്ങളെല്ലാം
നീലനിലാവു നിറഞ്ഞു നില്‍ക്കേ
രാസകേളീലയഭാവങ്ങളെല്ലാം
രാധയില്‍ രാഗനിറം ചാര്‍ത്തി നിന്നു
മാധവനൊരു സ്വപ്നച്ചിമിഴില്‍ മറഞ്ഞു
ഞാനുമെന്‍ കണ്ണനെക്കാണാതലഞ്ഞു

സന്ധ്യയ്ക്കു നാമം ജപിക്കുമ്പോള്‍ കണ്ണാ
കാണണം നിന്‍ രൂപം
മോഹന സങ്കല്‍പ്പ സൌന്ദര്യമൊത്തൊരാ
കൈവല്യകേദാരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ