പ്രണവ പ്രഹര്‍ഷം


പ്രണവ  പ്രഹര്‍ഷം

ഹൃദയത്തിന്‍ തന്ത്രിയില്‍
പ്രണവത്തിന്‍ ശ്രുതിയായി
അറിയുന്നു നിന്നെ ഞാനെന്നും
ഇടനെഞ്ചിലുണരുന്നെന്‍
ഡമരുവിന്‍ ദ്രുതതാളം
ഇടറാതെ മുറിയാതെയെന്നും

ചില്‍സ്വരൂപത്തിന്‍ ആദിമദ്ധ്യാന്തങ്ങള്‍
ഇരുളില്‍ പരതുന്ന നേരം 
അറിവിന്‍റെയറുനാഴി എണ്ണയാടിക്കുവാന്‍
വന്നു നീ സദ്‌ഗുരുവായി.
സിരകളില്‍ തുടിയായും
ഉണര്‍വ്വിന്റെ നിറവായും
എന്നുള്ളിലുണര്‍ത്തുപാട്ടായി

നീയില്ല ഞാനില്ല മറ്റൊന്നായില്ലില്ല
എല്ലാമൊരറിവിന്‍ പ്രഹര്‍ഷം.      
ഉണരുന്നിതെന്നിലും നിന്‍ ലീല നിറവാര്‍ന്ന
ചില്‍സ്വരൂപത്തിന്‍ പ്രകാശം.
ഇഹവുംപരവു,മെന്നകവും പുറവും
വേറല്ലയെന്നറിഞ്ഞാലും
വാഴ്വാം കിനാവിനു നിറഭംഗിയേറ്റുവാന്‍
ആരുണ്ടെനിക്കു നീയല്ലാതെ?
നീയെന്ന ഞാനല്ലാതെ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ